Saturday 19 September 2009

ഓപ്പറേഷന്‍ മാത്തപ്പന്‍

"എന്റെ കര്‍ത്താവേ ഈ കാലമാടന്‍ എന്നെ തൊഴിച്ചു കൊന്നേ.."


കൊച്ചു വെളുപ്പാന്‍ കാലത്ത് പെയ്ത ചാറ്റല്‍ മഴയുടെ കുളിരില്‍, പുതപ്പു വലിച്ചു തലവഴി മൂടി, കൈകള്‍ രണ്ടും പോസ്റ്റ്‌ ഓഫീസ്സില്‍ തിരുകി, ഇപ്പോള്‍ കേരളത്തിലെ മിക്കവാറും എല്ലാ ആളുകളുടെയും ഇഷ്ടപ്പെട്ട "എസ് " ആകൃതിയില്‍ കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ചിരുന്ന ഞാന്‍, എന്റെ അയല്‍ക്കാരനും സുഹൃത്തും അഭ്യുദയാകാംഷിയുമായ മാത്തപ്പന്‍ ചേട്ടന്റെ ധര്‍മപത്നി ഒറോത ചേടത്തിയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞെട്ടിപ്പോയി.


മാത്തപ്പന്‍ ചേട്ടനെ വായനക്കാര്‍ അറിയും. പണ്ടൊരിക്കല്‍ മാത്തപ്പന്‍ ചേട്ടന്‍ ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടുവന്ന ഫെനി അടിച്ചു പൂക്കുറ്റി ആയ ശേഷം ചക്കയിടാന്‍ പ്ലാവില്‍ കയറിയതും, അരയില്‍ ബന്ധിച്ചിരുന്ന കയറിന്റെ ഒരു തുമ്പ് ചക്കയില്‍ കെട്ടിയ ശേഷം മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്നുള്ള കാര്യം മറന്നു ചക്ക വെട്ടിയിട്ടതും, വെട്ടിയതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ട് "അതിവേഗം ബഹുദൂരം" എന്ന ചാണ്ടീ സൂത്രം (ചാണ്ടീസ്‌ പ്രിന്‍സിപിള്‍) പ്രകാരം താഴേയ്ക്ക് പോന്നതും ഒക്കെ ഞാന്‍ ഒരു പോസ്റ്റില്‍ വിവരിച്ചിരുന്നു. ആ മാത്തപ്പന്‍ ചേട്ടന്റെ സഹധര്‍മ്മിണിയും സഹകര്‍മിണിയും സര്‍വ്വോപരി പേടി സ്വപ്നവുമായ ഒറോത ചേടത്തിയാണ് റിയാലിറ്റി ഷോയില്‍ പാടുന്ന സന്നിധാനന്ദനെപ്പോലെ ഷഡ് ജവും സംഗതി കളുമില്ലാതെ വിളിച്ചുകൂവി കരയുന്നത്.



"ശെടാ ഈ മാത്തപ്പന്‍ ഇത്ര പെട്ടെന്ന് പൂസ്സായോ.. ഞാന്‍ രണ്ടു ലിറ്റര്‍ കള്ള് ഒഴിച്ച് കൊടുത്തിട്ട് പത്തു മിനിട്ട് പോലും ആയില്ലല്ലോ? "



മാത്തപ്പന്‍ ചേട്ടന്റെ വസതിയായ "മാത്തന്‍സ്‌ വില്ലയില്‍" എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംഷയില്‍ വീടിന്റെ മുറ്റത്തു നിന്നും അങ്ങോട്ട്‌ നോക്കിക്കൊണ്ടിരുന്ന ഞാനും അമ്മയും അപ്പോള്‍ അങ്ങോട്ട്‌ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി.



"അത് ശരി...അപ്പൊ അതാണ്‌ കാര്യം" അമ്മ പറഞ്ഞു.



"മാത്തപ്പന്‍ ചേട്ടന്‍ ഇപ്പോള്‍ പഴയ ആളൊന്നുമല്ല. എപ്പോഴും പൂസ്സാ. പൂസ്സായാല്‍ ഉടനെ ഒറോത ചേടത്തിയെ പിടിച്ചു രണ്ടു മൂന്നു ഇടി കൊടുക്കും. ഗള്‍ഫിലുള്ള മകള്‍ പൈസാ അയക്കുന്നത് ഒറോത ചേടത്തിയുടെ പേരിലാണത്രേ. മാത്തപ്പന്‍ ചേട്ടന് പട്ടയടിക്കാന്‍ പൈസാ വേണമെങ്കില്‍ ഒറോത ചേടത്തിയോടു ചോദിക്കണം. അവരോട്ടു കൊടുക്കത്തുമില്ല. അതിനാ തെങ്ങ് ചെത്താന്‍ കൊടുക്കുന്നതിന്റെ കൂലിയായി കിട്ടുന്ന രണ്ടു ലിറ്റര്‍ കള്ള് കുടിച്ച ശേഷം ഒറോത ചേടത്തിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത്.. ഏതായാലും നീ അങ്ങേര്‍ക്കു കള്ളൊന്നും കൊടുക്കരുത്‌ കേട്ടോ.. "



അമ്മയുടെ ഉപദേശം കേട്ട ഞാന്‍ പാക്കരന്‍ ചേട്ടന്‍ തെങ്ങില്‍ കയറുന്നതും നോക്കി അല്‍പനേരം നിന്നിട്ട് വീണ്ടും കുംഭകര്‍ണ സേവ തുടങ്ങിക്കളയാം എന്ന് കരുതി വീട്ടിലേയ്ക്ക്‌ കയറി.



"അയ്യോ ആരെങ്കിലും ഒന്നോടിവായോ. ഞാനിപ്പോ ചാകും..."



ഒറോത ചേടത്തിയുടെ ദയനീയമായ നിലവിളി വീണ്ടും കേട്ടതോടെ മാത്തപ്പന്‍ ചേട്ടന്‍ കൂടുതല്‍ വയലന്റ് ആണെന്നും ഒറോത ചേടത്തിയുടെ നില ഗുരുതരമാണെന്നും ഇടപെട്ടില്ലെങ്കില്‍ കൊലപാതകത്തിന് അയല്‍ക്കാരായ ഞങ്ങളും സാക്ഷി പറയേണ്ടി വരുമെന്നും മനസ്സിലാക്കിയ ഞാനും അമ്മയും "മാത്തന്‍സ്‌ വില്ല" ലക്ഷ്യമാക്കി ഓടി.



"ആഹാ അത്രക്കായോ?... അങ്ങോട്ട്‌ മാറി നില്ലെടീ...അല്ലെങ്കില്‍ നിന്നെ ഞാനിന്നു കൊല്ലും"


മാത്തന്‍സ്‌ വില്ലയുടെ പുറകു വശത്ത് നിന്നും ആക്രോശം കേട്ടപ്പോള്‍ മര്‍ദനം നടക്കുന്നത് പുരയുടെ പുറകില്‍ തൊഴുത്തിനടുത്ത് ആണെന്നും മാത്തപ്പന്‍ ചേട്ടന്‍ രണ്ടും കല്പിച്ചു തന്നെയാണ് നില്‍ക്കുന്നതെന്നും എനിക്കുറപ്പായി.


അക്രമാസക്തനായി നില്‍ക്കുന്ന മാത്തപ്പന്‍ ചേട്ടനെ എങ്ങനെ നേരിടും എന്ന് ഞാന്‍ ആലോചിച്ചു. വെറുതെ അങ്ങ് ചെന്ന് പിടിച്ചാല്‍ മതിയോ? യുദ്ധ സമയത്ത് ശത്രുവിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു വേണം അടുത്ത ചുവടു വയ്കാന്‍. അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെ എന്ന് ആദ്യം മനസ്സിലാക്കണം. വാക്കത്തി കോടാലി മുതലായ ആയുധങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആളാണ്‌ മാത്തപ്പന്‍ ചേട്ടന്‍. തോക്ക് പിടിച്ചു വെടിവച്ചിട്ടുണ്ടെങ്കിലും വെട്ടുകത്തി , കോടാലി മുതലായ ആയുധങ്ങളുമായി എനിക്ക് നല്ല പരിചയമില്ല. കള്ളിന്റെ പൂസ്സില്‍ നില്‍ക്കുന്ന മാത്തപ്പന്‍ ചേട്ടന്‍ പിടിച്ചു മാറ്റാന്‍ ചെല്ലുന്ന എന്നെയും ആക്രമിക്കില്ലേ? തോക്ക് കൈവശമുണ്ടായിരുന്നെങ്കില്‍ അത് ചൂണ്ടി പിടിച്ചു കൊണ്ട് "മാത്തപ്പന്‍ ചേട്ടാ ഹാന്‍സ്‌ അപ്പ്‌ " എന്ന് പറയാമായിരുന്നു. ഞാന്‍ ഒരായുധത്തിനായി ചുറ്റും നോക്കി.


"കുന്തം വിഴുങ്ങിയ പോലെ നില്കാതെ പോയി പിടിച്ചു മാറ്റെടാ അയാളെ.."


അമ്മയുടെ വേവലാതി പൂണ്ട സ്വരം കേട്ട ഞാന്‍ പെട്ടെന്ന് തന്നെ ഒരു ഓപ്പറെഷന്‍ നടത്താന്‍ റെഡിയായി. മുണ്ട് മടക്കിക്കുത്തി...ഷര്‍ട്ടിന്റെ കൈകള്‍ ചുരുട്ടി വച്ചു. വാച്ച് ഊരി അമ്മയുടെ കയ്യില്‍ കൊടുത്തു. പിന്നെ അറ്റെന്‍ഷനായി നിന്ന് ഒരു നിമിഷം ദൈവത്തെ ധ്യാനിച്ചു. എന്നിട്ട് എന്റെ തയ്യാറെടുപ്പുകള്‍ കണ്ട് അന്തം വിട്ടു മിഴിച്ചു നില്‍ക്കുന്ന അമ്മയെ ഒരിക്കല്‍ കൂടി നോക്കിയിട്ട് പതുങ്ങി പതുങ്ങി വീടിന്റെ പുറകിലേയ്ക്ക് അടിച്ചുവച്ചു നീങ്ങി.



"എന്റയ്യോ എന്റെ കാലേ.."


ഒറോത ചേടത്തിയുടെ ദീന രോദനം വീണ്ടും. ദൈവമേ എനിക്ക് പോത്തിറച്ചിയും പത്തിരിയും സ്നേഹത്തോടെ ഉണ്ടാക്കിത്തരുന്ന ഒറോത ചേടത്തിയെയാണ് മാത്തപ്പന്‍ എന്ന മനുഷ്യാധമന്‍ കള്ളടിച്ചു പൂസ്സായി കൊല്ലാക്കൊല ചെയ്യുന്നത്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ഭിത്തിയുടെ മറപറ്റി വീടിനു പുറകു വശത്തെത്തി. എന്നിട്ട് യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ നീക്കങ്ങളെ വീക്ഷിക്കുന്ന രീതിയില്‍ സംഭവ സ്ഥലത്തേയ്ക്ക് ശ്രദ്ധിച്ചു.


അതാ മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും.!! തൊഴുത്തിന്റെ പുറകില്‍ ഒറോത ചേടത്തി നിലത്തു വീണു കിടക്കുന്നു. കാലമാടന്‍ മാത്തപ്പന്‍ ഒറോത ചേടത്തിയുടെ കൈകളില്‍ മുറുക്കി പിടിച്ചു വലിക്കുന്നു. എണീക്കാനാവാത്ത വീണുകിടക്കുന്ന പാവം ചേടത്തിയെ നിലത്തു നിന്നും വലിച്ചു പോക്കാന്‍ ശ്രമിക്കയാണ് കശ്മലന്‍. എന്തൊക്കെയോ ചീത്ത പറയുന്നുമുണ്ട്.



പെട്ടെന്ന് ഞാന്‍ മുന്നോട്ടു കുതിച്ചു. തോര്‍ത്തു മുണ്ടും ബനിയനും ഇട്ടു നിന്ന് ഒറോത ചേടത്തിയെ ക്രൂരമായി ആക്രമിക്കുന്ന മാത്തപ്പന്‍ എന്ന കശ്മലനെ പുറകിലൂടെ വട്ടം പിടിച്ചു പൊക്കി! അപ്രതീക്ഷിതമായ എന്റെ നീക്കത്തില്‍ ഞെട്ടുകയും അടിതെറ്റി പോവുകയും ചെയ്ത മാത്തപ്പനും ഞാനും കെട്ടി മറിഞ്ഞു നിലത്തു വീണു. അത് കണ്ട ഒറോത ചേടത്തി വീണ്ടും ഉറക്കെ നിലവിളിച്ചു..



"അയ്യോ ഈ ചെറുക്കനു ഇതെന്തോ പ്രാന്താ? വീണു കിടക്കുന്ന എന്നെ പിടിച്ചു പൊക്കാനുള്ളതിന് ദേണ്ടെ അങ്ങേരെ ഉരുട്ടിയിടുന്നു."


മാത്തപ്പന്‍ ചേട്ടന്റെ അടിയില്‍ നിന്നും ഒരു വിധത്തില്‍ എഴുനേറ്റ ഞാന്‍ വീണിടത്ത് നിന്നും എഴുനേല്‍ക്കാന്‍ ബദ്ധപ്പെടുന്ന മാത്തപ്പന്‍ ചേട്ടനെ പിടിച്ചെഴുനെല്‍പ്പിച്ചു. ഇതിനിടയില്‍ അമ്മയുടെ തോളില്‍ തൂങ്ങി ഏന്തി ഏന്തി നടന്നുപോകുന്ന ഒറോത ചേടത്തി പറയുന്നത് ഞാന്‍ കേട്ടു..


"പാല് കറക്കാന്‍ ചെന്ന എന്നെ ആ കാലമാടന്‍ മൂരിക്കുട്ടന്‍ ഒറ്റ തൊഴി. എണീല്‍ക്കാന്‍ പറ്റാതെ കിടന്ന എന്നെ പിടിച്ചു പൊക്കിയ അങ്ങേരെ എന്തിനാ നിങ്ങടെ മോന്‍ വട്ടം പിടിച്ചു വീഴിച്ചത്? ഇനി അങ്ങേരുടെ പുറത്തും ഞാന്‍ കൊഴമ്പു പെരട്ടണമല്ലോ കര്‍ത്താവേ."