Wednesday 19 September 2012

മാത്തപ്പന്‍ ചേട്ടന്റെ കുണ്ടാണം



"ഈ കുണ്ടാണം ഞാനിന്നു തല്ലിപ്പൊട്ടിക്കും... എന്നിട്ടു പോയി അവന്മാരുടെ ആപ്പീസ്സിനു തീ വയ്കും"

വിക്കറ്റ് തെറിപ്പിക്കാന്‍ പായുന്ന ബൌളറെപ്പോലെ വലതു കയ്യില്‍ ഒരു  ലാന്‍ഡ് ലൈന്‍  ടെലിഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  കോപാകുലനായി പാഞ്ഞു വരികയാണ്  മാത്തപ്പന്‍  ചേട്ടന്‍.

 തൊട്ടു പിറകെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായ ഒറോത ചേടത്തിയുമുണ്ട്.

"അയ്യോ അതു  തല്ലിപ്പൊട്ടിച്ചാല്‍ എന്റെ മാത്തുക്കുട്ടി ഇനി എങ്ങനെ വിളിക്കും എന്റെ കര്‍ത്താവേ" എന്ന നിലവിളിയോടെയാണ്  അവരുടെ ഓട്ടം.

 ഫോണുമായി ഓടിവന്ന മാത്തപ്പന്‍ ചേട്ടന്‍ മുറ്റത്തിനരികില്‍ സഡന്‍ ബ്രേക്കിട്ടു നിന്നു. പിന്നെ  ആ സാധു ദൂരഭാഷണ യന്ത്രത്തെ എടുത്തു ശബരിമലയ്ക്ക്  പോകുന്നവര്‍ തേങ്ങാ അടിക്കുന്ന രീതിയില്‍  ഒരു കരിങ്കല്‍ കഷണം ലക്ഷ്യമാക്കി  ഒറ്റ ഏറു വച്ചു കൊടുത്തു.

ജാംബവാന്റെ  കാലഘട്ടത്തില്‍ നിര്‍മ്മിച്ച  ആ  BSNL വക ദൂരസ്രാവി അഞ്ചാറു കഷണങ്ങളായി  ചിതറിത്തെറിച്ചു.

അതു കണ്ട ഒറോത ചേടത്തി കര്‍ത്താവിനെ ഒന്നുകൂടി വിളിച്ചു കൊണ്ടു തലയില്‍ കൈ താങ്ങി നിലത്തു കുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മേല്‍പ്പടി സംഭവങ്ങള്‍ നടക്കുന്നത്.  എന്റെ അയല്‍ക്കാരനും സുഹൃത്തുമായ മാത്തപ്പന്‍ ചേട്ടന്റെ വീടായ മാത്തന്‍സ്  വില്ലയാണ്  സംഭവ സ്ഥലം.  സംഭവം നടക്കുമ്പോള്‍ ദൃക് സാക്ഷിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തിനാണ് മാത്തപ്പന്‍ ചേട്ടന്‍ ഫോണ്‍  അടിച്ചു പൊട്ടിച്ചത്  എന്നെനിക്കു പിടികിട്ടിയില്ല.  എങ്കിലും മാത്തപ്പന്‍ ഒറോത ദമ്പതികളുടെ സ്ഥിരമായുള്ള കുടുംബ കലഹത്തിന്റെ ഭാഗമാണോ ഈ "ഫോണ്‍ തേങ്ങയടി" എന്ന്   ഒരു മാത്ര  ഞാന്‍ സംശയിക്കാതിരുന്നില്ല.

മന്ത്രിസ്ഥാനം പോയ എമ്മെല്ലെയേപ്പോലെ  വിഷണ്ണനായി തലയും കുമ്പിട്ടു വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ് മാത്തപ്പന്‍ ചേട്ടന്‍.  സ്ഥിരമായി അദ്ദേഹം ധരിയ്ക്കാറുള്ള  കള്ളിമുണ്ടും  ഫുള്‍ കയ്യന്‍ ബനിയനുമാണ് വേഷം.  ടാര്‍ വീപ്പയെ ബനിയന്‍ ധരിപ്പിച്ചതു പോലെയുള്ള അദ്ദേഹത്തിന്റെ  ശരീരം കോപം കൊണ്ട്  അടിമുടി വിറയ്ക്കുകയാണ്.  മുണ്ടിനടിയില്‍ ധരിച്ചിരിക്കുന്ന ചുവന്ന അണ്ടര്‍വെയര്‍ പോലും ആ വിറയില്‍ പങ്കു ചേരുന്നുണ്ട്.

"എന്താ മാത്തപ്പന്‍ ചേട്ടാ പ്രശ്നം ? എന്തിനാ ആ ഫോണ്‍ തല്ലിപ്പൊട്ടിച്ചത്?"

മാത്തപ്പന്‍ ചേട്ടന്റെ  അടുത്തുഅടുത്തെത്തിയ ഞാന്‍  അനുനയസ്വരത്തില്‍ ചോദിച്ചു.

"പിന്നെ ഞാന്‍ എന്തോ ചെയ്യണം?  ഒരു മാസമായിട്ട്  അതു ചത്തു കിടക്കുവാരുന്നു. ഇന്നലെയാ അവന്മാര്  വന്നു നന്നാക്കി  തന്നത്. ഇപ്പം നോക്കിയപ്പം  ദേണ്ടെ പിന്നേം ചത്തു"

വെടി പൊട്ടിയതു  പോലെ മാത്തപ്പന്‍ ചേട്ടന്‍ മറുപടി പറഞ്ഞു. എന്നിട്ടു വീണ്ടും പഴയ പടി മുഖവും കുനിച്ചു ഇരുപ്പായി.

"ഹ ഹ ഇതാണോ കാര്യം... ഇന്നത്തെ കാലത്ത് ആരെങ്കിലും ഈ BSNL ഫോണ്‍ ഉപയോഗിക്കുമോ മാത്തപ്പന്‍ ചേട്ടാ..അവരു  കാശു മേടിക്കാനായി മാത്രം ഇരിക്കുന്നവരാ.. ഫോണ്‍ കേടായാല്‍ നന്നാക്കാന്‍  ആരും വരില്ല . പക്ഷെ ബില്ല് കൃത്യമായി അയക്കുകയും ചെയ്യും"  ഞാന്‍ മാത്തപ്പന്‍ ചേട്ടനെ സമാധാനിപ്പിക്കാനെന്നോണം  പറഞ്ഞു.

"എടാ കൊച്ചനെ...ഇന്നു  നിങ്ങള്‍ രണ്ടു പേരും കൂടി സൂസ്സന്നയുടെ ചെറുക്കന്‍ വീട്ടുകാരെ കാണാന്‍ പോകാനിരുന്നതല്ലാരുന്നോ? . പോകുന്നേനു മുന്‍പ്   മാത്തുക്കുട്ടി  ഗള്‍പ്പീന്നു വിളിക്കാന്നു പറഞ്ഞാരുന്നു. പെങ്ങടെ കല്യാണത്തിനു സ്രീതനം കൊടുക്കുന്നത് അവനല്യോ? അപ്പോപ്പിന്നെ നിങ്ങള്‍ പോകുന്നതിനു മുന്‍പ്  അവനെ വിളിച്ചു കാര്യങ്ങള്‍ ഒക്കെ സംസാരിക്കെണ്ടേ? അതിനു വേണ്ടി നോക്കിയപ്പോഴാ അതു ചത്തു കിടക്കുന്നത് കണ്ടത്. പിന്നെ അങ്ങേര്‍ക്കു ദേഷ്യം വരാതിരിക്കുമോ?"

തകര്‍ന്നു കിടക്കുന്ന ഫോണിന്റെ കഷണങ്ങള്‍ പെറുക്കിയെടുത്തുകൊണ്ടിരുന്ന ഒറോത ചേടത്തിയാണ് അതു പറഞ്ഞത്.  പെറുക്കിയെടുത്ത കഷണങ്ങളുമായി അവര്‍ അടുക്കള വശത്തേയ്ക്ക് പോയി.

"അയ്യോടാ... അതു ശരിയാണല്ലോ.  ഇന്നല്ലേ നമുക്ക്  എടത്വായ്ക്ക്  പോകേണ്ടത്.  പന്ത്രണ്ടു മണിക്ക് മുന്‍പ് നമുക്കവിടെ എത്തേണ്ടേ... മണിയിപ്പം  പത്തു കഴിഞ്ഞു. ഉടനെ ഇറങ്ങിയാലല്ലേ  പന്ത്രണ്ടു മണിയ്ക്ക്  മുന്‍പ് അവിടെ എത്താന്‍ പറ്റൂ" ഞാന്‍ പ്രതീക്ഷയോടെ മാത്തപ്പന്‍ ചേട്ടനെ നോക്കി.

"എടാ അതിനിപ്പം മാത്തുക്കുട്ടിയോടു സംസാരിക്കാതെ നമ്മളവിടെപ്പോയി എന്തോ പറയും? പെങ്ങടെ സ്രീധനപ്പൈസാ  അവനല്ലേ ഉണ്ടാക്കുന്നത്‌ ?  ഫോണ്‍ കേടായത് കൊണ്ട്  അവനിങ്ങോട്ടു വിളിക്കാനും പറ്റുകേലല്ലോ ..ഞാനെന്തോ ചെയ്യുമെന്റെ കര്‍ത്താവേ?"   മാത്തപ്പന്‍ ചേട്ടന്‍  നിസ്സഹായതയോടെ ആകാശത്തേയ്ക്ക്  മിഴികളുയര്‍ത്തി.

"ശെടാ ഇങ്ങനെ ആകാശത്തോട്ടും നോക്കിയിരുന്നാല്‍ കര്‍ത്താവു  വന്നു BSNL ഫോണ്‍ നന്നാക്കി  തരുമോ...വീട്ടിലെ പണിയെല്ലാം മാറ്റി വച്ചിട്ടാ എടത്വായ്ക്ക്  പോകാനായി ഞാന്‍ വന്നിരിക്കുന്നെ " എനിക്ക് ദേഷ്യം വന്നു. 

"ഒരു കാര്യം ചെയ്യാം...  .വീട്ടിലെ ഫോണ്‍ കേടാണെന്നും  ഉടനെ ഈ ഫോണിലേയ്ക്ക്  വിളിക്കണമെന്നും പറഞ്ഞു ഞാന്‍ എന്റെ മൊബൈലില്‍ നിന്നും മാത്തുക്കുട്ടിയ്ക്ക്  ഒരു മെസ്സേജ് അയക്കാം"  അപ്പോള്‍ പിന്നെ  പോകുന്ന വഴിയ്ക്ക്   ബസ്സിലിരുന്നായാലും നമുക്ക്  സംസാരിക്കാമല്ലോ"

ആ നിര്‍ദ്ദേശം മാത്തപ്പന്‍ ചേട്ടന്  ഇഷ്ടപ്പെട്ടു.  ഞാനുടന്‍ മാത്തുക്കുട്ടിയുടെ നമ്പരിലേയ്ക്ക്  ഒരു മെസ്സേജ് അയച്ചു.  പിന്നീടു അധികം താമസിക്കാതെ ഞാനും മാത്തപ്പന്‍ ചേട്ടനും കൂടി എടത്വായില്‍ പോകാനായി  ബസ്‌  സ്റ്റേഷനിലെത്തി.

ചങ്ങനാശ്ശേരിയ്ക്ക്  പോകുന്ന ഒരു ഓര്‍ഡിനറി ബസ്‌ വന്നു നിന്നു.  അതിനുള്ളില്‍ സൂചി കുത്താനുള്ള ഇടമില്ലെങ്കിലും സമയക്കുറവു പരിഗണിച്ചു ഞങ്ങള്‍  ആ ബസില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. വെള്ള മുണ്ടും  ജൂബയും ധരിച്ചു കയ്യില്‍ ഒരു വലിയ കാലന്‍  കുടയുമായി വന്ന മാത്തപ്പന്‍  ചേട്ടന്‍  ബസ്സില്‍ കയറാനുള്ള സൌകര്യത്തിനായി  തന്റെ കുടയെ കയ്യില്‍ നിന്നും കക്ഷത്തിലേയ്ക്ക്  മാറ്റുകയും കയറുന്ന തിരക്കിനിടയില്‍ കുടയുടെ കാല്   പിറകില്‍ നിന്ന   ഒരു മധ്യവയസ്കന്റെ    ഡബിള്‍ മുണ്ടിനെ വേരോടെ പറിച്ചു കൊണ്ടു  പോവുകയുമുണ്ടായി. ഏതായാലും മുണ്ടിന്റെ ഉടമസ്ഥന്‍  ഉടന്‍ തന്റെ  മുണ്ടിനെ കുടയുടെ പിടിയില്‍  നിന്നും മോചിപ്പിക്കുകയും യഥാസ്ഥാനത്തു  വീണ്ടും ഉറപ്പിയ്ക്കുകയും ചെയ്തു.

"മൂപ്പീന്ന്  നേരെ മുന്‍പിലോട്ടു വിട്ടോ..അവിടെ പന്ത് കളിക്കാനുള്ള  സ്ഥലമുണ്ട്."  കേറിയ പാടെ കണ്ടക്ടര്‍ മാത്തപ്പന്‍ ചേട്ടനോട് പറഞ്ഞു.

"മാത്തപ്പന്‍ ചേട്ടാ ഇന്നാ ഈ മൊബൈല്‍ കയ്യില്‍  വച്ചോ..അഥവാ മാത്തുക്കുട്ടി വിളിച്ചാല്‍  ഞാന്‍ മുന്‍പോട്ടു വരണ്ടല്ലോ"  ഞാന്‍ എന്റെ മൊബൈല്‍ മാത്തപ്പന്‍ ചേട്ടന്റെ കയ്യില്‍ കൊടുത്തിട്ട് പിറകില്‍  അല്പം  സ്ഥലം കിട്ടിയിടത്തേയ്ക്ക്  മാറി  ഒതുങ്ങി നിന്നു.

വണ്ടി വിട്ടു. പൂര്‍ണഗര്‍ഭിണിയായ സ്ത്രീ പ്രസവത്തിനായി  ആശുപത്രിയിലേയ്ക്കു പോകുന്നത് പോലെ ആ സര്‍ക്കാര്‍ ശകടം ഇഴഞ്ഞു വലിഞ്ഞു നീങ്ങി.

 അല്പം കഴിഞ്ഞപ്പോള്‍ ബസ്സിന്റെ മുന്‍ഭാഗത്ത്   നിന്നും ഒരു ബഹളം കേട്ടു.  ഉടന്‍ ഒരു സ്ത്രീ ഉച്ചത്തില്‍  വിളിച്ചു  പറയുന്നതു  കേട്ടു.

"കണ്ടക്ടറെ ബസ്സ് പോലീസ്   സ്റ്റേഷനിലോട്ടു വിട്...ഇയ്യാളെന്നെ പീഡിപ്പിച്ചു"

"ഈ പെമ്പ്രന്നോര്‍ക്ക്‌  ഇതെന്നാത്തിന്റെ സൂക്കേടാ..ഞാന്‍ ആരെയും പീഡിപ്പിച്ചില്ല"  ഒപ്പം മാത്തപ്പന്‍ ചേട്ടന്റെ ശബ്ദം..

അതു കേട്ടു ഞാന്‍  ഞെട്ടി...

"ഈശ്വരാ കുഴപ്പമായോ? മുന്‍വശത്ത്‌  നിറയെ സ്ത്രീകളാണ്. അതിനിടയില്‍ പെട്ട മാത്തപ്പന്‍ ചേട്ടന്‍ ഒരു ദുര്‍ബ്ബലനിമിഷത്തില്‍ എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചു കാണുമോ?"

എന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി...

ബസ്സ്‌  പോലീസ്   സ്റ്റേഷനിലേയ്ക്ക്  പോകാനായി തിരിക്കുകയാണ്. ഞാന്‍ തിരക്കിലൂടെ ഞെങ്ങി ഞെരുങ്ങി മാത്തപ്പന്‍ ചേട്ടന്റെ അരികിലെത്തി.

"എന്താ ചേട്ടാ പ്രശ്നം? എന്തിനാ അവരെ പീഡിപ്പിച്ചത് " ഞാന്‍ വെപ്രാളത്തോടെ മാത്തപ്പന്‍ ചേട്ടനോട് ചോദിച്ചു.

"എടാ ഞാന്‍ ഒന്നും ചെയ്തില്ല. പോക്കറ്റില്‍ കിടന്ന ആ  കുണ്ടാണം അനങ്ങിയതാ"

"അനങ്ങും.. അനങ്ങും...തൊലി വെളുപ്പുള്ള  പെണ്ണുങ്ങളെക്കാണുമ്പോള്‍  കിളവന്മാരുടെ കുണ്ടാണവും അനങ്ങും. തന്നെയൊക്കെ പിടിച്ചു  പോലീസ്സില്‍  ഏല്പ്പിയ്ക്കുയാ  വേണ്ടത്."

ഉദ്ദേശം നാല്പത്തഞ്ച് വയസ്സ് തോന്നിയ്ക്കുന്ന ഒരു വനിതാരത്നം  വീറോടെ  വാദിയ്ക്കുകയാണ്.

"പോക്കറ്റിലുള്ള കുണ്ടാണം അനങ്ങിയെന്നോ?  അതെന്തു കുണ്ടാണം? മാത്തപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ടു ഞാന്‍ അന്തം വിട്ടു മിഴിച്ചു നിന്നു.

"എടാ നിന്റെ ഫോണ്‍..അതു കൊറച്ചു നേരമായി കിടന്നു വെറയ്ക്കുവാ....അതു വെറച്ചപ്പം     ഇവരുടെ ദേഹത്തെങ്ങാണ്ട് മുട്ടിയതാ"

"അയ്യോ ചേട്ടാ അതു മാത്തുക്കുട്ടി വിളിയ്ക്കുന്നതാ...എന്റെ ഫോണ്‍  വൈബ്രേഷനില്‍   ഇട്ടിരുന്ന വിവരം അപ്പോഴാണ്‌  ഞാന്‍ ഓര്‍ക്കുന്നത്.

ഇതിനകം വണ്ടി പോലീസ്  സ്റ്റേഷന്റെ  മുന്‍പിലെത്തി നിന്നു. 

"ചേട്ടാ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉടനെ ഇറങ്ങിക്കോ...അല്ലെങ്കില്‍ പീഡനക്കേസ്സില്‍ നമ്മള്‍ രണ്ടു പേരും അകത്താ"

ഞാന്‍ മാത്തപ്പന്‍ ചേട്ടനേയും വലിച്ചു കൊണ്ടു വണ്ടിയില്‍ നിന്നും  ചാടിയിറങ്ങി മുന്നില്‍ കണ്ട വഴിയിലൂടെ  നേരെ കിഴക്കോട്ടു വിട്ടു.


 (*കുണ്ടാണം : എന്തിന്റെയെങ്കിലും ശരിയായ പേര് ഓര്‍മ വരാത്തപ്പോള്‍ അതിനു പകരമായി മാത്തപ്പന്‍ ചേട്ടന്‍ ഉപയോഗിക്കുന്ന ഒരു വാക്ക്)

Sunday 8 May 2011

ഒറോത സാനിയാ മാത്തപ്പന്‍

വെള്ളരിക്കയ്ക്ക് കയ്യും കാലും വച്ചത് പോലെയാണ് ഒറോത ചേടത്തിയുടെ ശരീര പ്രകൃതിയെങ്കിലും വെളുത്ത ചട്ടയും അടുക്കിട്ടുടുത്ത മുണ്ടും ധരിച്ച് കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു പള്ളിയിലേയ്ക്ക് പോകുന്ന ഒറോത ചേടത്തിയെ കണ്ടാല്‍ ആരും നോക്കി നിന്നുപോകും.

മനസ്സിനക്കരെ സിനിമയില്‍ ഷീലാമ്മ പോകുന്നത് പോലെ..!!

വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങിനെ പള്ളിയില്‍ പോകാന്‍ വന്ന കുമാരി ഒറോതയെ വഴിയരുകിലുള്ള റബ്ബര്‍ തോട്ടത്തില്‍ പാല്‍ എടുത്തു കൊണ്ടിരുന്ന ഒരു യുവകോമളന്‍ അറിയാതെ ഒന്നു നോക്കിപ്പോയി!

കോമളന്റെ പേര് മാത്തപ്പന്‍ എന്നായിരുന്നു.

നോട്ടത്തില്‍ കുമാരി ഒറോത വീണു. ഒപ്പം കോമളന്‍ മാത്തപ്പന്റെ കയ്യിലിരുന്ന റബ്ബര്‍ പാല്‍ ബക്കറ്റും നിലത്തു വീണു. ഒറോത ഒരു നിമിഷം കൊണ്ട് ശകുന്തളയായി മാറി. മാത്തപ്പന്‍ ദുഷ്യന്തനായി. അനുരാഗവിലോചനയായി മാത്തപ്പന്‍ ദുഷ്യന്തന്റെ കണ്ണില്‍ നോക്കി നിന്നുപോയ ഒറോതശകുന്തളയെ കൂടെയുണ്ടായിരുന്ന യരുശലേം തോഴിമാര്‍ കയ്യില്‍ പിടിച്ചു വലിച്ചു പള്ളിയിലേയ്ക്ക് കൊണ്ടുപോയി.

ആയതിനു ശേഷം എന്നും മാത്തപ്പദുഷ്യന്തന്‍ റബ്ബര്‍പാല്‍ പാത്രവുമേന്തി വഴിയരുകില്‍ കാത്തു നില്‍ക്കുക പതിവായി. ഒറോതശകുന്തള പള്ളിയില്‍ പോക്ക് ആഴ്ചയില്‍ ഒന്ന് എന്നുള്ള സാധാരണ കണക്കില്‍ നിന്നും രണ്ടു, മൂന്നു, നാല്, എന്നിങ്ങനെ ആരോഹണ ക്രമത്തിലേയ്ക്ക് മാറ്റി.

ഒടുവില്‍ ദുരന്തം സംഭവിച്ചു.

വിവരം ശകുന്തളയുടെ വന്ദ്യ പിതാശ്രീ കറിയാ അവര്‍കള്‍ അറിഞ്ഞു.

തന്റെ പ്രിയപുത്രി ഒരു റബ്ബര്‍വെട്ടുകാരന്റെ പ്രിയപത്നി ആകുന്നതു കറിയാപിതാശ്രീയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

അദ്ദേഹം പല്ലും നഖവും മാത്രമല്ല ശരീരത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളും ഉപയോഗിച്ച് അതിനെ എതിര്‍ത്തു.

അറ്റകൈ പ്രയോഗം എന്ന നിലയില്‍ ശകുന്തള, താന്‍ ദുഷ്യന്തനുമായി റബ്ബര്‍ തോട്ടത്തിനുള്ളില്‍ വച്ച്റബ്ബര്‍ തോട്ട വിധിപ്രകാരം വിവാഹിതയായിപ്പോയി എന്നുള്ള രഹസ്യ വിവരം പുറത്താക്കിയതോടെ കറിയാ പിതാശ്രീയുടെ പിടി വിട്ടുപോയി.

അദ്ദേഹം വെട്ടിയിട്ട റബ്ബര്‍ മരം പോലെ താഴെ വീണു.

ഒടുവില്‍ പള്ളിയേയും പട്ടക്കാരേയും അറിയിച്ചു കൊണ്ട് ഒറോത ശകുന്തളയുടെ കഴുത്തില്‍ മാത്തപ്പ ദുഷ്യന്തന്‍ താലി ചാര്‍ത്തി.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഒറോത ശകുന്തള മൂന്ന് തവണ പുഷ്പിണിയായി. ആദ്യത്തെ പുഷ്പിണിയില്‍ മാത്തുക്കുട്ടി പിറന്നു. രണ്ടാമത്തെ പുഷ്പിണിയില്‍ അന്നമ്മയും മൂന്നാമത്തെ പുഷ്പിണിയില്‍ റോസമ്മയും പിറന്നതോടെ ഒറോത ചേടത്തി പുഷ്പിണിയാകല്‍ പരിപാടി നിറുത്തി വച്ചു.

ഇപ്പോള്‍ മാത്തുക്കുട്ടി ഗള്‍ഫില്‍. അന്നമ്മ ഓസ്ട്രേലിയയില്‍. റോസമ്മ ബാംഗലൂരുവില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എല്ലാവരും വരും.

മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും മാത്തന്‍സ് വില്ലയില്‍ ഒറ്റയ്ക്ക്


ഇത്രയും ഫ്ലാഷ് ബാക്ക്.

ഇനി നമുക്ക് ഫ്ലാഷ് ഇല്ലാതെ മാത്തപ്പന്‍ ഒറോത ദമ്പതികളുടെ തിരുക്കുടുംബമായ മാത്തന്‍സ് വില്ലയിലേയ്ക്കു ഒന്ന് പോയി നോക്കാം.

ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഞാന്‍ മാത്തന്‍സ് വില്ലയില്‍ പോകാറുണ്ട്. മാത്തപ്പന്‍ ചേട്ടന്റെ വീടിന്റെ മുന്‍പിലുള്ള തെങ്ങില്‍ നിന്നും ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്‍ ഇറങ്ങി വരുന്ന സമയം നോക്കിയാണ് പോക്ക്.

എങ്കില്‍ മാത്രമേ മാത്തന്‍ വില്ലയിലെ വിശേഷങ്ങള്‍ അറിയുന്നതിനൊപ്പം നല്ല സ്വയമ്പന്‍ തെങ്ങിന്‍ കള്ളും ഒറോത ചേടത്തി ഉണ്ടാക്കുന്ന രുചികരമായ പോത്ത് ഉലര്‍ത്തിയതും കഴിക്കാന്‍ പറ്റൂ!!

പകരം ഞാന്‍ മിലിട്ടറിക്വോട്ടാ വാങ്ങുന്ന സമയം നോക്കി മാത്തപ്പന്‍ ചേട്ടനും എന്റെ വീട് സന്ദര്‍ശിക്കാറുണ്ട്.

മിലിട്ടറിയോടൊപ്പം കൊറിക്കാനുള്ള “പോത്ത് ഉലര്‍ത്തിയതു”മായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം!

പോത്ത് കൊടുത്തുവിട്ടതിന്റെ പാരിതോഷികം എന്ന നിലയില്‍ മാത്തപ്പന്‍ ചേട്ടന്‍ തിരിച്ചു പോകുമ്പോള്‍ രണ്ടു പെഗ്ഗ് റം ഒരു ചെറിയ കുപ്പിയില്‍ ഒഴിച്ച് ഞാന്‍ കൊടുത്തു വിടും.

അതിന്റെ അവകാശി ഒറോത ചേടത്തിയാണ്. പക്ഷെ ചിലപ്പോള്‍ ഈ രണ്ടു പെഗ്ഗ് വീട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്ക് മാത്തപ്പന്‍ ചേട്ടന്റെ വയറ്റിലായെന്നും വരാം.

പകരമായി വീട്ടിലെത്തിയാലുടന്‍ മാത്തപ്പന്‍ ചേട്ടന്‍ ഒറോത ചേടത്തിയുടെ പുറം നോക്കി രണ്ടെണ്ണം പെഗ്ഗില്ലാതെ ഇട്ടു കൊടുക്കും.

അങ്ങിനെ ഒരു ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഞാന്‍ മാത്തന്‍ വില്ലയിലെത്തി

വീടിന്റെ മുന്‍പില്‍ ആരെയും കാണുന്നില്ല.

പാക്കരന്‍ ചേട്ടന്‍ കൊടുത്ത കള്ളു മുഴുവന്‍ മാത്തപ്പന്‍ ചേട്ടന്‍ ഒറ്റയ്ക്ക് സേവിച്ചു കാണുമോ എന്ന ശങ്കയില്‍ വീടിന്റെ വരാന്തയിലേയ്ക്കു കയറുമ്പോഴാണ് അലര്‍ച്ച കേട്ടത്.

ഭാ .. ഒറോത പിശാചേഎന്നെ അടിക്കാന്‍ മാത്രം നീ വളര്‍ന്നോടീ ശവമേ

ഒപ്പം തട്ടിന്‍ പുറത്തു തേങ്ങ പെറുക്കി ഇടുന്നതു പോലെയുള്ള ശബ്ദവും കൂടെഅയ്യോ കാലമാടന്‍ എന്നെ കൊന്നേഎന്നുള്ള ഒറോത ചേടത്തിയുടെ നിലവിളിയും കേട്ടതോടെ ഇന്നത്തെ കള്ളും പോത്തിറച്ചിയും “സ്വാഹാ” ആയെന്നു എനിക്ക് മനസ്സിലായി.

വെറുതെ ഒന്നു മിനുങ്ങിക്കളയാം എന്നു കരുതി വന്ന ഞാന്‍ കുടുംബകലഹത്തിനു സമാധാനം പറയേണ്ടി വരുമോ എന്നു ശങ്കിച്ചു നില്‍ക്കുമ്പോള്‍ അതാ വീടിന്റെ ഉള്ളില്‍ നിന്നും ഒറോത ചേടത്തി ഓടിവരുന്നു

ചേടത്തിയുടെ കയ്യില്‍ ടെന്നീസ് ബാറ്റു പോലെയുള്ള ഒരു സാധനം..!!

വീടിന്റെ മുന്‍വശത്ത്‌ നില്‍ക്കുന്ന എന്നെ മൈന്‍ഡ് ചെയ്യാതെ പിറകു വശം ലക്ഷ്യമാക്കിയാണ് ഒറോത ചേടത്തി ഓടുന്നത്. തൊട്ടു പിറകെ പ്രൈവറ്റ് ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു പോലെ മാത്തപ്പന്‍ ചേട്ടനും! അദ്ദേഹം തന്റെ വലതു കൈ മുദ്രാവാക്യം വിളിക്കുന്ന രീതിയില്‍ ചുരുട്ടി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്.

വീടിനു ചുറ്റും ഒരു റൌണ്ട് ഓട്ടം പൂര്‍ത്തിയാക്കിയ മാത്തപ്പന്‍ ഒറോത ടീം എന്നെ കണ്ടയുടന്‍ സഡന്‍ ബ്രേക്കിട്ടു നിന്നു. മാത്തപ്പന്‍ ചേട്ടന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്നപോലെ എന്റെ പിറകില്‍ ഒളിച്ച ഒറോത ചേടത്തിയെ അടിക്കാന്‍ വന്ന മാത്തപ്പന്‍ ചേട്ടനെ ബലമായി പിടിച്ചു നിര്‍ത്തിയ ഞാന്‍ രണ്ടു പേരോടുമായി ചോദിച്ചു.

“ശ്ശെ എന്താ ഇത് മാത്തപ്പന്‍ ചേട്ടാ..വയസ്സനാം കാലത്തു രണ്ടു പേരും കൂടെ പുരയ്ക്ക് ചുറ്റും ഓടിക്കളിക്കുന്നോ?”

അതു കേട്ട ഒറോത ചേടത്തി മൂക്ക് ചീറ്റി മുണ്ടില്‍ തുടച്ചിട്ടു കരച്ചിലോടെ പറഞ്ഞു..

“എടാ കൊച്ചനെ..ഉറങ്ങിക്കിടക്കുമ്പോള്‍ ഇങ്ങേരുടെ മൂക്കേല്‍ കടിച്ച ഒരു കൊതുകിനെ ഞാന്‍ കൊന്നു. അതിനാ ഇങ്ങേര്‍ എന്നെ ഇട്ടോടിക്കുന്നത്.’

“ആഹാ ഇത്രേ ഉള്ളോ കാര്യം? അതിനാണോ ഈ വഴക്കും ബഹളവും?” ഞാന്‍ മാത്തപ്പന്‍ ചേട്ടനെ ദേഷ്യത്തോടെ നോക്കി.

“എടാ എന്റെ മൂക്കേല്‍ കടിച്ച കൊതുകിനെ അവള്‍ എങ്ങിനെയാ കൊന്നതെന്ന് ചോദിക്ക്.”

തന്റെ ചുവന്നു വീര്‍ത്തിരിക്കുന്ന മൂക്ക് കാണിച്ചു കൊണ്ട് കുത്താന്‍ വരുന്ന മൂരിക്കുട്ടനെപ്പോലെ മാത്തപ്പന്‍ ചേട്ടന്‍ മുക്രയിട്ടു.

ഞാന്‍ വീണ്ടും ചോദ്യ ഭാവത്തില്‍ ഒറോത ചേടത്തിയെ നോക്കി. കയ്യിലിരുന്ന ടെന്നീസ് ബാറ്റ് പോലെയുള്ള സാധനം ഉയര്‍ത്തിക്കാണിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

“ദേ കഴിഞ്ഞ തവണ മാത്തുക്കുട്ടി വന്നപ്പോള്‍ കൊണ്ടുവന്നതാ…കൊതുകിനെ കൊല്ലുന്ന ബാറ്റ്. ഇതിയാന്റെ മൂക്കേല്‍ ഇരുന്ന കൊതുകിനെ ഞാന്‍ ഇതു കൊണ്ടാ അടിച്ചത്.”

സാനിയ മിര്‍സയെപ്പോലെ ബാറ്റും പിടിച്ചു നില്‍ക്കുന്ന ഒറോത ചേടത്തിയേയും അതു കൊണ്ടുള്ള അടിയേറ്റു ചളുങ്ങിയ മാത്തപ്പന്‍ ചേട്ടന്റെ മൂക്കും കണ്ടപ്പോള്‍ കഴിഞ്ഞ ആഴ്ചയില്‍ വാങ്ങിയ മോസ്കിറ്റോ ബാറ്റിന്റെ കാര്യം ഞാന്‍ ഓര്‍ത്തു.

എത്രയും പെട്ടെന്ന് അതിന്റെ പ്രവര്‍ത്തനം ഭാര്യയെ പഠിപ്പിച്ചില്ലെങ്കില്‍ എന്റെ മൂക്കും ഇതുപോലെ "കശുമാങ്ങാപ്പഴം" ആയേക്കുമെന്ന് ഭയന്ന ഞാന്‍ പെട്ടെന്ന് വീട്ടിലേയ്ക്ക് നടന്നു…


("പട്ടാളക്കഥകള്‍ ഫാന്‍സ്‌ അസ്സോസിയേഷന്‍" പ്രസിഡണ്ടും മുഖ്യ വിമര്‍ശകയുമായ എന്റെ സ്വന്തം ഭാര്യ, അസ്സോസിയേഷന്‍ സെക്രട്ടറിയായ മകന്‍, ഖജാന്‍ജിയായ മകള്‍ (അസ്സോസിയേഷനില്‍ ആകെ മൊത്തം ടോട്ടല്‍ നാലു പേരേ ഉള്ളൂ) എന്നിവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരിക്കല്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റിയ ഈ കഥ ഇവിടെ വീണ്ടും പോസ്റ്റുന്നു.)

Thursday 4 February 2010

മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം.

" മാത്തപ്പന്‍ ചേട്ടനെ പോലീസ്സു പിടിച്ചു."

വാര്‍ത്ത കാട്ടു തീ പോലെ പരന്നു... കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ച്‌ അന്തിച്ചു നിന്നു.

കര്‍ത്താവേ എന്താ കാരണം?

"കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്‌സ്റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്"

ചോദ്യ കര്‍ത്താവിനു ദൃക്സാക്ഷിയുടെ മറുപടി.

" അയ്യോ ഇനി വല്ല സ്ത്രീ പീഡനവും?"

"ആര്‍ക്കറിയാം? മനുഷ്യരുടെ കാര്യമല്ലേ ?"

"അതു തന്നെ ആയിരിക്കും കാരണം. അല്ലെങ്കില്‍ പിന്നെ വനിതാ എസ് ഐ നേരിട്ട് വന്നു പിടിക്കുമോ?"

"അത് ശരിയാ ..എന്നാലും ഈ പ്രായത്തില്‍..?"

"ഇന്നത്തെ കാലത്ത് പ്രായമൊക്കെ ആരെങ്കിലും നോക്കുമോ". അനുഭവസ്ഥന്റെ മറുപടി.

അതോടെ സംഭവം കമ്പിയില്ലാ കമ്പി വഴി മാത്തന്‍ ചേട്ടന്റെ റെസിഡന്‍സിയായ മാത്തന്‍സ് വില്ലയില്‍ എത്തി.


അത് കേട്ട അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഒറോത ചേടത്തി നിന്ന നില്പില്‍ ഞെട്ടി. ഒപ്പം ഭിത്തിയില്‍ വച്ചിരിക്കുന്ന തമ്പുരാന്‍ കര്‍ത്താവിന്റെ ഫോട്ടോയിലേയ്ക്കു നോക്കി "കര്‍ത്താവേ നീ ഇത് കേട്ടോ" എന്നൊരു ചോദ്യവും ചോദിച്ചു. എന്നിട്ട് ചെണ്ട മേളക്കാരന്‍ തന്റെ ചെണ്ടയുടെ പുറത്തു വീക്കുന്ന പോലെ രണ്ടു കയ്യും വലിച്ചു സ്വന്തം നെഞ്ചത്ത് മൂന്നു നാല് വീക്ക് വീക്കി. പിന്നെ അധികം സമയം കളയാതെ ബോധംകെട്ടു വീണു.


"പിടിച്ചിരിക്കുന്നത് ഇടിയന്‍ ഭവാനിയാ ...ആണുങ്ങളെ കാണുന്നത് തന്നെ അവര്‍ക്ക് കലിപ്പാ ... മാത്തപ്പന്‍ ചേട്ടനെ ജീവനോടെ തിരിച്ചു കിട്ടിയാല്‍ ഭാഗ്യം."


കൂടി നിന്നവരില്‍ ആരോ സ്വകാര്യം പറഞ്ഞു..


"നല്ല പയറു പോലെയുള്ള ഒരു പെമ്പ്രന്നോത്തി വീട്ടിലുള്ളപ്പോള്‍ അങ്ങേരു ചെയ്ത ഒരു പണിയേ"


അയല്‍ക്കാരന്‍ തോമസ്‌ ചേട്ടന്‍ ആത്മഗതമെന്നോണം പറഞ്ഞു... എന്നിട്ട് ബോധം കെട്ടു കിടക്കുന്ന ഒറോത ചേടത്തിയെ നോക്കി ആസ്ത്മാ രോഗി ശ്വാസം എടുക്കുന്നതു പോലെ ഒരു നെടുവീര്‍പ്പു വലിച്ചു വിട്ടു.


ഇനി ഒരു ചെറിയ ഇടവേള.


മാത്തപ്പന്‍ ഒറോത ദമ്പതികളെക്കുറിച്ച് രണ്ടു കവിള്‍ സംസാരിക്കുവാന്‍ ഞാന്‍ ഈ ചെറിയ ഇടവേള വിനിയോഗിക്കുകയാണ്‌.


എന്റെ അയല്‍ക്കാരനും സുഹൃത്തും മാതൃകാ പുരുഷനുമാണ് മാത്തപ്പന്‍ ചേട്ടന്‍. ഉദ്ദേശം അഞ്ചടി പൊക്കവും കറുത്തു തടിച്ച ദേഹവും കഷണ്ടിത്തയും മുറി മീശയുമാണ് മാത്തപ്പന്‍ ചേട്ടന്റെ പ്രത്യേകതകള്‍. മാത്തപ്പന്‍ ചേട്ടന്റെ അതെ പൊക്കവും അദ്ദേഹത്തെക്കാള്‍ അല്പം കൂടുതല്‍ വണ്ണവും വെളുത്ത നിറവും അടുക്കിട്ടുടുത്ത ചട്ടയും മുണ്ടും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവര്‍ക്ക് രണ്ടു പേര്‍ക്കും കൂടി ആകെ രണ്ടു മക്കള്‍. മൂത്തവന്‍ മാത്തുക്കുട്ടിയും ഭാര്യയും അവരുടെ മൂന്ന് വയസ്സുള്ള ഏക മകളും സൌദിയിലാണ്. നാട്ടില്‍ എവിടെയെങ്കിലും കുറച്ചു സ്ഥലവും വീടും വാങ്ങി നാട്ടില്‍ തന്നെ സെറ്റില്‍ ആകാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ മാത്തുക്കുട്ടി ‍. ഇളയ മകള്‍ കുഞ്ഞന്നാമ്മ ബാംഗളൂരില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു. മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും ഒറ്റക്കാണ് താമസം. പശു വളര്‍ത്തലാണ് മാത്തപ്പന്‍ ചേട്ടന്റെ ഇഷ്ട വിനോദം.


രാവിലെ പാലും കൊണ്ടു സൊസൈറ്റിയില്‍ പോകുന്ന സമയമൊഴിച്ചാല്‍ ഏതു സമയത്തും മാത്തപ്പന്‍ ചേട്ടന്റെ ഒപ്പം ഒറോത ചേടത്തി കാണും. "ബോബനും മോളിയും" എന്നാണു മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിക്കും ഞങ്ങള്‍ ഇട്ടിരിക്കുന്ന "വിളിപ്പേര്". സൌദിയില്‍ നിന്നും മാത്തുക്കുട്ടിയും ബാംഗലൂരില്‍ നിന്ന് കുഞ്ഞന്നാമ്മയും അയക്കുന്ന പണം മുഴുവന്‍ വരുന്നത് ഒറോത ചേടത്തിയുടെ അക്കൌണ്ടിലേയ്ക്കാണ്. അതില്‍ മാത്തപ്പന്‍ ചേട്ടന് പരാതിയില്ല. കാരണം പാല് വിറ്റു കിട്ടുന്ന പണം മുഴുവന്‍ മാത്തപ്പന്‍ ചേട്ടനാണ് "കൈകാര്യം" ചെയ്യുന്നത്.


ഈയ്യിടയായി മാത്തപ്പന്‍ ചേട്ടന്‍ അല്പം ഹൈടെക് ആയി വിലസുകയാണ്. കാരണം രണ്ടു മാസം മുന്‍പ് മാത്തുക്കുട്ടി വന്നപ്പോള്‍ കൊടുത്ത ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ എപ്പോഴും കയ്യിലുണ്ടാകും. അതില്‍ ഫോട്ടോ എടുക്കുന്ന വിധം മാത്തപ്പന്‍ ചേട്ടനെ പഠിപ്പിച്ചത് ഞാനാണ്. അതില്‍ അദ്ദേഹം തന്റെ പശുവിന്റെയും കിടാവിന്റെയും നിരവധി ഫോട്ടോകള്‍ എടുത്തു വച്ചിട്ടുണ്ട്. ഒറോത ചേടത്തി പശുവിനു തീറ്റ കൊടുക്കുന്നതും അതിന്റെ കയറില്‍ പിടിച്ചു നില്‍ക്കുന്നതുമടക്കമുള്ള പല ഫോട്ടോകളും മാത്തപ്പന്‍ ചേട്ടന്‍ കഴിഞ്ഞ ദിവസം എനിക്ക് കാണിച്ചു തരികയുണ്ടായി.


ഇടവേള കഴിഞ്ഞു....ഇനി വാര്‍ത്തകള്‍ വിശദമായി...


ഇടിയന്‍ ഭവാനി എന്ന് വിളിപ്പേരുള്ള വനിതാ എസ് ഐ പിടിച്ചു കൊണ്ടുപോയ മാത്തപ്പന്‍ ചേട്ടനെ ജാമ്യത്തില്‍ ഇറക്കാനുള്ള ആലോചനകള്‍ മെമ്പര്‍ കുട്ടച്ചന്റെ നേതൃത്തത്തില്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. സംഭവം പീഡനമായത് കൊണ്ട് ഉടനെ ജാമ്യം കിട്ടാനും വഴിയില്ല. തന്നെയുമല്ല മെമ്പര്‍ ആണെങ്കിലും സ്റ്റേഷനില്‍ പോകാന്‍ കുട്ടച്ചനും ഒരു പേടി. കാരണം ആണുങ്ങളെ കണ്ടാല്‍ ഹാലിളകുന്ന ഒരു താടകയായ ഇടിയന്‍ ഭവാനിയുടെ മുന്‍പില്‍ നേരിട്ട് ചെന്ന് അവരുടെ കയ്യില്‍ നിന്നും ഇടി പാഴ്സലായി മേടിക്കേണ്ട കാര്യമുണ്ടോ?


ഏതായാലും കുട്ടച്ചന്‍ ഉടന്‍ തന്നെ തന്റെ പാര്‍ട്ടി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. ജാമ്യം നില്‍ക്കാന്‍ തയ്യാറുള്ള ഒന്ന് രണ്ടു പേരുമായി ഉടനെ സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശം കിട്ടിയതനുസരിച്ച് മെമ്പര്‍ കുട്ടച്ചനും ധൈര്യശാലികളായ (അതില്‍ ഞാനും പെടും !) രണ്ടു മൂന്ന് പേരെയും കൂട്ടി സ്റ്റേഷനിലേയ്ക്ക് വിട്ടു. സ്റ്റേഷന് മുന്‍പിലുള്ള നാല്‍ക്കവലയില്‍ എത്തിയ ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞെട്ടി..


എതിരെ വരുന്ന പോലീസ് ജീപ്പ്...അതിന്റെ മുന്‍സീറ്റില്‍ വലതു കാല്‍ ഫുട്ട് ബോര്‍ഡില്‍ ഉയര്‍ത്തിക്കുത്തി പ്രതാപത്തോടെ ഇരിക്കുന്ന ഇടിയന്‍ ഭവാനി..!


മാത്തപ്പന്‍ ചേട്ടന്‍ എവിടെ..? ഞങ്ങള്‍ പരസ്പരം ചോദിച്ചു.


"പുറകില്‍ കാണും. തെളിവെടുക്കാന്‍ കൊണ്ടുപോവാരിക്കും". മെമ്പര്‍ കുട്ടച്ചന്‍ വിറയലോടെ പറഞ്ഞു.


"ഇനി ഇപ്പൊ എന്താ ചെയ്യുക? അവരുടെ കണ്ണില്‍ പെടുന്നതിനു മുന്‍പ് വണ്ടി തിരിക്ക്."


ഡ്രൈവര്‍ തിരക്കിട്ട് വണ്ടി തിരിക്കാന്‍ ശ്രമിച്ചു. പക്ഷെ അതിനുമുന്‍പ്‌ തന്നെ പോലീസ് ജീപ്പ് ഞങ്ങളുടെ വണ്ടിയുടെ അരികിലെത്തി. ജീപ്പിലിരുന്നു കൊണ്ട് ഇടിയന്‍ ഭവാനി ഞങ്ങളെ ആകെ ഒന്ന് വീക്ഷിച്ചു.


ദൈവമേ മാത്തപ്പന്‍ ചേട്ടനെ ജാമ്യത്തില്‍ ഇറക്കാന്‍ ചെന്ന ഞങ്ങളെ ഇനി ആര് ജാമ്യത്തില്‍ ഇറക്കും?


പെട്ടെന്നൊരു ശബ്ദം.." എന്നെ ഇവിടെ ഇറക്കിയാല്‍ മതി...ഇത് എന്റെ വീടിനടുത്തുള്ള വണ്ടിയാ"


ആ ശബ്ദത്തിന്റെ ഉടമസ്ഥനെ കണ്ട ഞങ്ങള്‍ വീണ്ടും ഞെട്ടി. ആഹ്ലാദത്തോടെ മാത്തപ്പന്‍ ചേട്ടന്‍. കയ്യില്‍ സന്തത സഹചാരിയായ മൊബൈല്‍ ഫോണ്‍.


മാത്തപ്പന്‍ ചേട്ടനെ ഇറക്കിയിട്ട്‌ പോലീസ്സു ജീപ്പ് ഇടിയന്‍ ഭാവാനിയുമായി തിരിച്ചു പോയി.


ഇടിയന്‍ ഭവാനിയുടെ ഇടി കൊണ്ട് തളര്‍ന്ന മാത്തപ്പന്‍ ചേട്ടനെ കാണാന്‍ വന്ന ഞങ്ങള്‍ ഇടി കൊള്ളാതെ തളര്‍ന്നു.


ഒടുവില്‍ മെമ്പര്‍ കുട്ടച്ചന്‍ വിക്കി വിക്കി മാത്തപ്പന്‍ ചേട്ടനോട് ചോദിച്ചു.


"അപ്പൊ ചേട്ടന്‍ പീഡിപ്പിച്ചില്ലേ?"


"പീഡനമോ എന്ത് പീഡനം? എടാ നമ്മുടെ ബസ്‌ സ്റ്റോപ്പിനടുത്തുള്ള ശിവരാമന്റെ പുതിയ വീടില്ലേ? അതു ഞാന്‍ മാത്തുക്കുട്ടിക്കു വേണ്ടി ആലോചിക്കുവാ"


"ങേ അപ്പോള്‍ ഇടിയന്‍ ഭവാനി ചേട്ടനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയതോ?" ഞാന്‍ ചോദിച്ചു..


"ആഹാ അതോ അതവര്‍ക്കൊരു തെറ്റിദ്ധാരണ ഉണ്ടായതാ. ഞാന്‍ മാത്തുക്കുട്ടിക്കു അയച്ചു കൊടുക്കാനായി ആ വീടിന്റെ ഒരു ഫോട്ടോ എന്റെ മൊബൈലില്‍ എടുത്തു. ഇടിയന്‍ ഭവാനി കരുതിയത്‌ ഞാന്‍ ആ വീടിന്റെ മുന്‍പില്‍ ബസ്സ് കാത്തുനിന്ന പെണ്‍പിള്ളാരുടെ ഫോട്ടോ എടുക്കുകയാണെന്നാ".


"മൊബൈലിലെ ഫോട്ടോ കണ്ടപ്പം അതവര്‍ക്ക് മനസ്സിലായി. അതാ എന്നെ തിരിച്ചു കൊണ്ട് വന്നു വിട്ടത്". മാത്തപ്പന്‍ ചേട്ടന്‍ വണ്ടിയില്‍ കയറി ഇരുന്നു..

മാത്തപ്പന്‍ ചേട്ടനെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന ഇടിയന്‍ ഭാനിയുടെ ഭീകര രൂപമായിരുന്നു അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍.

Saturday 19 September 2009

ഓപ്പറേഷന്‍ മാത്തപ്പന്‍

"എന്റെ കര്‍ത്താവേ ഈ കാലമാടന്‍ എന്നെ തൊഴിച്ചു കൊന്നേ.."


കൊച്ചു വെളുപ്പാന്‍ കാലത്ത് പെയ്ത ചാറ്റല്‍ മഴയുടെ കുളിരില്‍, പുതപ്പു വലിച്ചു തലവഴി മൂടി, കൈകള്‍ രണ്ടും പോസ്റ്റ്‌ ഓഫീസ്സില്‍ തിരുകി, ഇപ്പോള്‍ കേരളത്തിലെ മിക്കവാറും എല്ലാ ആളുകളുടെയും ഇഷ്ടപ്പെട്ട "എസ് " ആകൃതിയില്‍ കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ചിരുന്ന ഞാന്‍, എന്റെ അയല്‍ക്കാരനും സുഹൃത്തും അഭ്യുദയാകാംഷിയുമായ മാത്തപ്പന്‍ ചേട്ടന്റെ ധര്‍മപത്നി ഒറോത ചേടത്തിയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞെട്ടിപ്പോയി.


മാത്തപ്പന്‍ ചേട്ടനെ വായനക്കാര്‍ അറിയും. പണ്ടൊരിക്കല്‍ മാത്തപ്പന്‍ ചേട്ടന്‍ ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടുവന്ന ഫെനി അടിച്ചു പൂക്കുറ്റി ആയ ശേഷം ചക്കയിടാന്‍ പ്ലാവില്‍ കയറിയതും, അരയില്‍ ബന്ധിച്ചിരുന്ന കയറിന്റെ ഒരു തുമ്പ് ചക്കയില്‍ കെട്ടിയ ശേഷം മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്നുള്ള കാര്യം മറന്നു ചക്ക വെട്ടിയിട്ടതും, വെട്ടിയതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ട് "അതിവേഗം ബഹുദൂരം" എന്ന ചാണ്ടീ സൂത്രം (ചാണ്ടീസ്‌ പ്രിന്‍സിപിള്‍) പ്രകാരം താഴേയ്ക്ക് പോന്നതും ഒക്കെ ഞാന്‍ ഒരു പോസ്റ്റില്‍ വിവരിച്ചിരുന്നു. ആ മാത്തപ്പന്‍ ചേട്ടന്റെ സഹധര്‍മ്മിണിയും സഹകര്‍മിണിയും സര്‍വ്വോപരി പേടി സ്വപ്നവുമായ ഒറോത ചേടത്തിയാണ് റിയാലിറ്റി ഷോയില്‍ പാടുന്ന സന്നിധാനന്ദനെപ്പോലെ ഷഡ് ജവും സംഗതി കളുമില്ലാതെ വിളിച്ചുകൂവി കരയുന്നത്.



"ശെടാ ഈ മാത്തപ്പന്‍ ഇത്ര പെട്ടെന്ന് പൂസ്സായോ.. ഞാന്‍ രണ്ടു ലിറ്റര്‍ കള്ള് ഒഴിച്ച് കൊടുത്തിട്ട് പത്തു മിനിട്ട് പോലും ആയില്ലല്ലോ? "



മാത്തപ്പന്‍ ചേട്ടന്റെ വസതിയായ "മാത്തന്‍സ്‌ വില്ലയില്‍" എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംഷയില്‍ വീടിന്റെ മുറ്റത്തു നിന്നും അങ്ങോട്ട്‌ നോക്കിക്കൊണ്ടിരുന്ന ഞാനും അമ്മയും അപ്പോള്‍ അങ്ങോട്ട്‌ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി.



"അത് ശരി...അപ്പൊ അതാണ്‌ കാര്യം" അമ്മ പറഞ്ഞു.



"മാത്തപ്പന്‍ ചേട്ടന്‍ ഇപ്പോള്‍ പഴയ ആളൊന്നുമല്ല. എപ്പോഴും പൂസ്സാ. പൂസ്സായാല്‍ ഉടനെ ഒറോത ചേടത്തിയെ പിടിച്ചു രണ്ടു മൂന്നു ഇടി കൊടുക്കും. ഗള്‍ഫിലുള്ള മകള്‍ പൈസാ അയക്കുന്നത് ഒറോത ചേടത്തിയുടെ പേരിലാണത്രേ. മാത്തപ്പന്‍ ചേട്ടന് പട്ടയടിക്കാന്‍ പൈസാ വേണമെങ്കില്‍ ഒറോത ചേടത്തിയോടു ചോദിക്കണം. അവരോട്ടു കൊടുക്കത്തുമില്ല. അതിനാ തെങ്ങ് ചെത്താന്‍ കൊടുക്കുന്നതിന്റെ കൂലിയായി കിട്ടുന്ന രണ്ടു ലിറ്റര്‍ കള്ള് കുടിച്ച ശേഷം ഒറോത ചേടത്തിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത്.. ഏതായാലും നീ അങ്ങേര്‍ക്കു കള്ളൊന്നും കൊടുക്കരുത്‌ കേട്ടോ.. "



അമ്മയുടെ ഉപദേശം കേട്ട ഞാന്‍ പാക്കരന്‍ ചേട്ടന്‍ തെങ്ങില്‍ കയറുന്നതും നോക്കി അല്‍പനേരം നിന്നിട്ട് വീണ്ടും കുംഭകര്‍ണ സേവ തുടങ്ങിക്കളയാം എന്ന് കരുതി വീട്ടിലേയ്ക്ക്‌ കയറി.



"അയ്യോ ആരെങ്കിലും ഒന്നോടിവായോ. ഞാനിപ്പോ ചാകും..."



ഒറോത ചേടത്തിയുടെ ദയനീയമായ നിലവിളി വീണ്ടും കേട്ടതോടെ മാത്തപ്പന്‍ ചേട്ടന്‍ കൂടുതല്‍ വയലന്റ് ആണെന്നും ഒറോത ചേടത്തിയുടെ നില ഗുരുതരമാണെന്നും ഇടപെട്ടില്ലെങ്കില്‍ കൊലപാതകത്തിന് അയല്‍ക്കാരായ ഞങ്ങളും സാക്ഷി പറയേണ്ടി വരുമെന്നും മനസ്സിലാക്കിയ ഞാനും അമ്മയും "മാത്തന്‍സ്‌ വില്ല" ലക്ഷ്യമാക്കി ഓടി.



"ആഹാ അത്രക്കായോ?... അങ്ങോട്ട്‌ മാറി നില്ലെടീ...അല്ലെങ്കില്‍ നിന്നെ ഞാനിന്നു കൊല്ലും"


മാത്തന്‍സ്‌ വില്ലയുടെ പുറകു വശത്ത് നിന്നും ആക്രോശം കേട്ടപ്പോള്‍ മര്‍ദനം നടക്കുന്നത് പുരയുടെ പുറകില്‍ തൊഴുത്തിനടുത്ത് ആണെന്നും മാത്തപ്പന്‍ ചേട്ടന്‍ രണ്ടും കല്പിച്ചു തന്നെയാണ് നില്‍ക്കുന്നതെന്നും എനിക്കുറപ്പായി.


അക്രമാസക്തനായി നില്‍ക്കുന്ന മാത്തപ്പന്‍ ചേട്ടനെ എങ്ങനെ നേരിടും എന്ന് ഞാന്‍ ആലോചിച്ചു. വെറുതെ അങ്ങ് ചെന്ന് പിടിച്ചാല്‍ മതിയോ? യുദ്ധ സമയത്ത് ശത്രുവിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു വേണം അടുത്ത ചുവടു വയ്കാന്‍. അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെ എന്ന് ആദ്യം മനസ്സിലാക്കണം. വാക്കത്തി കോടാലി മുതലായ ആയുധങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആളാണ്‌ മാത്തപ്പന്‍ ചേട്ടന്‍. തോക്ക് പിടിച്ചു വെടിവച്ചിട്ടുണ്ടെങ്കിലും വെട്ടുകത്തി , കോടാലി മുതലായ ആയുധങ്ങളുമായി എനിക്ക് നല്ല പരിചയമില്ല. കള്ളിന്റെ പൂസ്സില്‍ നില്‍ക്കുന്ന മാത്തപ്പന്‍ ചേട്ടന്‍ പിടിച്ചു മാറ്റാന്‍ ചെല്ലുന്ന എന്നെയും ആക്രമിക്കില്ലേ? തോക്ക് കൈവശമുണ്ടായിരുന്നെങ്കില്‍ അത് ചൂണ്ടി പിടിച്ചു കൊണ്ട് "മാത്തപ്പന്‍ ചേട്ടാ ഹാന്‍സ്‌ അപ്പ്‌ " എന്ന് പറയാമായിരുന്നു. ഞാന്‍ ഒരായുധത്തിനായി ചുറ്റും നോക്കി.


"കുന്തം വിഴുങ്ങിയ പോലെ നില്കാതെ പോയി പിടിച്ചു മാറ്റെടാ അയാളെ.."


അമ്മയുടെ വേവലാതി പൂണ്ട സ്വരം കേട്ട ഞാന്‍ പെട്ടെന്ന് തന്നെ ഒരു ഓപ്പറെഷന്‍ നടത്താന്‍ റെഡിയായി. മുണ്ട് മടക്കിക്കുത്തി...ഷര്‍ട്ടിന്റെ കൈകള്‍ ചുരുട്ടി വച്ചു. വാച്ച് ഊരി അമ്മയുടെ കയ്യില്‍ കൊടുത്തു. പിന്നെ അറ്റെന്‍ഷനായി നിന്ന് ഒരു നിമിഷം ദൈവത്തെ ധ്യാനിച്ചു. എന്നിട്ട് എന്റെ തയ്യാറെടുപ്പുകള്‍ കണ്ട് അന്തം വിട്ടു മിഴിച്ചു നില്‍ക്കുന്ന അമ്മയെ ഒരിക്കല്‍ കൂടി നോക്കിയിട്ട് പതുങ്ങി പതുങ്ങി വീടിന്റെ പുറകിലേയ്ക്ക് അടിച്ചുവച്ചു നീങ്ങി.



"എന്റയ്യോ എന്റെ കാലേ.."


ഒറോത ചേടത്തിയുടെ ദീന രോദനം വീണ്ടും. ദൈവമേ എനിക്ക് പോത്തിറച്ചിയും പത്തിരിയും സ്നേഹത്തോടെ ഉണ്ടാക്കിത്തരുന്ന ഒറോത ചേടത്തിയെയാണ് മാത്തപ്പന്‍ എന്ന മനുഷ്യാധമന്‍ കള്ളടിച്ചു പൂസ്സായി കൊല്ലാക്കൊല ചെയ്യുന്നത്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ഭിത്തിയുടെ മറപറ്റി വീടിനു പുറകു വശത്തെത്തി. എന്നിട്ട് യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ നീക്കങ്ങളെ വീക്ഷിക്കുന്ന രീതിയില്‍ സംഭവ സ്ഥലത്തേയ്ക്ക് ശ്രദ്ധിച്ചു.


അതാ മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും.!! തൊഴുത്തിന്റെ പുറകില്‍ ഒറോത ചേടത്തി നിലത്തു വീണു കിടക്കുന്നു. കാലമാടന്‍ മാത്തപ്പന്‍ ഒറോത ചേടത്തിയുടെ കൈകളില്‍ മുറുക്കി പിടിച്ചു വലിക്കുന്നു. എണീക്കാനാവാത്ത വീണുകിടക്കുന്ന പാവം ചേടത്തിയെ നിലത്തു നിന്നും വലിച്ചു പോക്കാന്‍ ശ്രമിക്കയാണ് കശ്മലന്‍. എന്തൊക്കെയോ ചീത്ത പറയുന്നുമുണ്ട്.



പെട്ടെന്ന് ഞാന്‍ മുന്നോട്ടു കുതിച്ചു. തോര്‍ത്തു മുണ്ടും ബനിയനും ഇട്ടു നിന്ന് ഒറോത ചേടത്തിയെ ക്രൂരമായി ആക്രമിക്കുന്ന മാത്തപ്പന്‍ എന്ന കശ്മലനെ പുറകിലൂടെ വട്ടം പിടിച്ചു പൊക്കി! അപ്രതീക്ഷിതമായ എന്റെ നീക്കത്തില്‍ ഞെട്ടുകയും അടിതെറ്റി പോവുകയും ചെയ്ത മാത്തപ്പനും ഞാനും കെട്ടി മറിഞ്ഞു നിലത്തു വീണു. അത് കണ്ട ഒറോത ചേടത്തി വീണ്ടും ഉറക്കെ നിലവിളിച്ചു..



"അയ്യോ ഈ ചെറുക്കനു ഇതെന്തോ പ്രാന്താ? വീണു കിടക്കുന്ന എന്നെ പിടിച്ചു പൊക്കാനുള്ളതിന് ദേണ്ടെ അങ്ങേരെ ഉരുട്ടിയിടുന്നു."


മാത്തപ്പന്‍ ചേട്ടന്റെ അടിയില്‍ നിന്നും ഒരു വിധത്തില്‍ എഴുനേറ്റ ഞാന്‍ വീണിടത്ത് നിന്നും എഴുനേല്‍ക്കാന്‍ ബദ്ധപ്പെടുന്ന മാത്തപ്പന്‍ ചേട്ടനെ പിടിച്ചെഴുനെല്‍പ്പിച്ചു. ഇതിനിടയില്‍ അമ്മയുടെ തോളില്‍ തൂങ്ങി ഏന്തി ഏന്തി നടന്നുപോകുന്ന ഒറോത ചേടത്തി പറയുന്നത് ഞാന്‍ കേട്ടു..


"പാല് കറക്കാന്‍ ചെന്ന എന്നെ ആ കാലമാടന്‍ മൂരിക്കുട്ടന്‍ ഒറ്റ തൊഴി. എണീല്‍ക്കാന്‍ പറ്റാതെ കിടന്ന എന്നെ പിടിച്ചു പൊക്കിയ അങ്ങേരെ എന്തിനാ നിങ്ങടെ മോന്‍ വട്ടം പിടിച്ചു വീഴിച്ചത്? ഇനി അങ്ങേരുടെ പുറത്തും ഞാന്‍ കൊഴമ്പു പെരട്ടണമല്ലോ കര്‍ത്താവേ."

Monday 20 April 2009

ഫെനിയും ഞാനും മാത്തപ്പന്‍ ചേട്ടനും..

സത്യക്രിസ്ത്യാനിയും ഗ്രാമീണകര്‍ഷകനും സര്‍വ്വോപരി എന്‍റെ അയല്‍ക്കാരനുമാണ് മാത്തപ്പന്‍ ചേട്ടന്‍. നാലരയടിയോളം പൊക്കവും "ഗള്‍ഫ് ഗേറ്റ്" കാരുടെ പരസ്യത്തില്‍ കാണുന്നതുപോലെയുള്ള ഒരു കഷണ്ടിത്തലയും പ്രേംനസീര്‍ സ്റ്റൈലില്‍ മൈക്രോസ്കോപ്പ് വച്ച് നോക്കിയാല്‍ മാത്രം കാണാന്‍ പറ്റുന്ന തരത്തിലുള്ള വരമീശയും കള്ളി മുണ്ടും വെള്ള ബെനിയനുമാണ് മാത്തപ്പന്‍ ചേട്ടന്റെ പ്ലസ് പോയിന്റുകള്‍. വായില്‍ മുന്‍പിലുള്ള രണ്ടു പല്ലുകള്‍ മാത്തപ്പന്‍ചേട്ടനോട് സലാം പറഞ്ഞു പോയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. 



എല്ലാ കാര്യങ്ങള്‍ക്കും ഭയങ്കര സ്പീടാണ് മാത്തപ്പന്‍ ചേട്ടന്.. നടക്കുന്നതും പറമ്പിലെ ജോലികള്‍ ചെയ്യുന്നതും എല്ലാം "അതിവേഗം ബഹുദൂരം" എന്ന ചാണ്ടി സൂത്രം (ചാണ്ടീസ് പ്രിന്‍സിപിള്‍) അനുസരിച്ചാണ്. പിശുക്കിന്റെ കാര്യത്തില്‍ മാത്തപ്പന്‍ ചേട്ടന് വേണമെന്കില്‍ ഒരവാര്‍ഡ് കൊടുക്കാം. സ്കൂള്‍ വിദ്യാഭ്യാസം മൂന്നാം ക്ലാസ്. എന്നാലും എല്ലാ കാര്യങ്ങള്‍ക്കും മാത്തപ്പന്‍ ചേട്ടന് സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധം നീണ്ടു പോവുകയും വീരന്മാരായ കുറച്ചു ജവാന്മ്മാര്‍ മരിക്കുകയും ചെയ്തതിനെപറ്റി മാത്തപ്പന്‍ ചേട്ടന്റെ അഭിപ്രായം ശ്രദ്ധിക്കൂ....



" നിന്നെപ്പോലെ വിവരമില്ലാത്തവന്മ്മാര് യുത്തം ചെയ്‌താല്‍ ഇങ്ങനെ കുറെ ചാകും. എയര്‍പ്പോഴ്സുകാര് മോളീന്ന് ബോംബിടണം..അന്നേരം കരസേനക്കാര് അവന്മ്മാരുടെ (പാകിസ്ഥാന്റെ) പള്ളക്ക് നോക്കി വെടിവയ്ക്കണം.... ഒറ്റ ദെവുസം കൊണ്ട് യുത്തം തീര്‍ന്നേനെ" !!....


ഇനി കുരുക്ഷേത്ര സിനിമയുടെ സി ഡി കണ്ടതിനു ശേഷം എന്നോട് നേരിട്ട് പറഞ്ഞ കമന്റ്.. 


" നീയൊക്കെ എന്തിനാടാ തോക്കും പിടിച്ചു നടക്കുന്നത്?......... ആ മോഹന്‍ലാലിനെ കണ്ടു പടി... ..അയാളില്ലെന്കില്‍ കാണാമായിരുന്നു... എത്ര പീകരന്മാരെയാ അയാള് ഒറ്റയ്ക്ക് തട്ടിയത്?" ..


ഇതില്‍ നിന്നും മാത്തപ്പന്‍ ചേട്ടന്റെ അറിവും ലോകപരിജ്ഞാനവും വായനക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ?..എന്തോക്കെയാനെന്കിലും മാത്തപ്പന്‍ ചേട്ടനും അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ ഒറോത ചേടത്തിക്കും എന്നോട് വലിയ കാര്യമായിരുന്നു..ഞാന്‍ ലീവിന് വന്നാല്‍ മാത്തപ്പന്‍ ചേട്ടന്‍ ദിവസവും എന്‍റെ വീട്ടില്‍ വരും..വെറുതെ വരുകയല്ല. എന്തെങ്കിലും സ്പെഷ്യല്‍ ഐറ്റം കൊണ്ടുവന്നിട്ടുണ്ടാകും...അത് ചിലപ്പോള്‍ നല്ല പഴുത്ത ചക്കയോ മൂവാണ്ടന്‍ മാങ്ങയോ ആകാം. അല്ലെങ്കില്‍ വീട്ടിലുണ്ടാക്കിയ എന്തെകിലും ആഹാരപദാര്‍ഥങ്ങള്‍.. ഒറോത ചേടത്തിയുണ്ടാക്കുന്ന "പോത്ത് പിരള"നാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.. 



മദ്യപാനം മാത്തപ്പന്‍ ചേട്ടന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ പറമ്പില്‍ നില്‍ക്കുന്ന നാല് തെങ്ങുകള്‍ ചെത്തുകാരന്‍ പാക്കരന്‍ചേട്ടന്‍ ചെത്തുന്നുണ്ട്. അതിനു പങ്കായി കിട്ടുന്ന കള്ളു പോലും മാത്തപ്പന്‍ ചേട്ടന്‍ വാങ്ങാറില്ല. അതിന്‍റെ പൈസ കണക്കു പറഞ്ഞു വാങ്ങും. പക്ഷെ ഞാന്‍ വന്നുകഴിഞ്ഞാല്‍ പാക്കരന്‍ ചേട്ടന്‍ ആ കള്ളു രഹസ്യമായി എനിക്ക് തരും..പകരം ദിവസവും രണ്ടു പെഗ്ഗ് മിലിട്ടറി എന്‍റെ വക!! ഞാനും പാക്കരന്‍ ചേട്ടനും ചേര്‍ന്നുള്ള ഒരു നയതന്ത്ര ബന്ധം..ഈ കാര്യം മാത്തപ്പന്‍ ചേട്ടന് അറിയില്ല. 


മദ്യപാനിയല്ലെന്കിലും മാത്തപ്പന്‍ ചേട്ടന്‍ ബ്രാണ്ടി കഴിക്കും..അത് മദ്യമല്ലേ എന്ന് ചോദിച്ചാല്‍ മാത്തപ്പന്‍ ചേട്ടന്റെ മറുപടി...



"ഡാ കൊച്ചനെ ഈ ബ്രാണ്ടി എന്തോന്ന് കൊണ്ട് ഉണ്ടാക്കുന്നതാണെന്ന് അറിയാമോ. മുന്തിരിയാടാ മുന്തിരി...ഇത് കഴിച്ചാല്‍ തടി പാലംപോലെ ഇങ്ങു പോരും..."



ഏതായാലും മാത്തപ്പന്‍ ചേട്ടന്റെ ഈ വീക്നെസ് അറിയാവുന്ന ഞാന്‍ എല്ലാ തവണയും ഒരു കുപ്പി ബ്രാണ്ടി അദ്ദേഹത്തിന് വേണ്ടി കൊണ്ടുവരാറുണ്ട്..അത് മാത്തപ്പന്‍ ചേട്ടനാണോ അതോ ഒറോത ചേടത്തിയാണോ കുടിക്കുന്നത് എന്നൊരു സംശയം ചെത്തുകാരന്‍ പാക്കരന്‍ചേട്ടന്‍ എന്നോട് ചോദിച്ചിരുന്നു..ഈ സംശയം എനിക്കും ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.




കഴിഞ്ഞതവണ ഞാന്‍ വരുന്ന വഴി ഗോവയില്‍ നിന്നും ഒരു കുപ്പി "ഫെനി" വാങ്ങിയിരുന്നു..ഗോവക്കാരുടെ ചാരായമാണ് ഫെനി. കശുമാങ്ങയുടെ ചാറില്‍ നിന്നുമാണ് അതുണ്ടാക്കുന്നത്‌. മാത്തപ്പന്‍ ചേട്ടനോട് ഞാന്‍ ഫെനിയുടെ കാര്യം പറഞ്ഞപ്പോള്‍ അത് കശുമാങ്ങയുടെ ചാറില്‍ നിന്നും വാറ്റിയെടുക്കുന്നത് കൊണ്ട് "വിറ്റാമിന്‍സ്" കൂടുതല്‍ ഉണ്ടാകാന്‍ വഴിയുന്ടെന്നും ഒരു ടെസ്റ്റിനു വേണ്ടി അല്പം കഴിച്ചു നോക്കാമെന്നും മാത്തപ്പന്‍ ചേട്ടന്‍ അഭിപ്രായപ്പെട്ടു. ഏതായാലും ഒരു ഫുള്‍ഗ്ലാസ് ലാര്‍ജ് തന്നെ മാത്തപ്പന്‍ ചേട്ടന് കൊടുത്തിട്ട് അര ലാര്‍ജ് കുടിച്ചു ഞാനും എന്‍റെ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് നികത്താന്‍ ശ്രമിച്ചു.  




ഒരു ഫുള്‍ ഗ്ലാസ് ഫെനി നിന്ന നില്പില്‍ അകത്താക്കിയ മാത്തപ്പന്‍ ചേട്ടന്‍ അതിവേഗം ബഹുദൂരമെന്ന പ്രിന്‍സിപിള്‍ പ്രകാരം ഉടനടി പൂസ്സാകുകയും പൂസ്സോട് കൂടി തന്റെ വീട്ടിലേക്കു പോവുകയും ചെയ്തു...അര ലാര്‍ജ് കൊണ്ട് വിറ്റാമിനുകള്‍ മുഴുവനായില്ല എന്ന് ബോധ്യപ്പെട്ട ഞാന്‍ അടുത്ത ഒരു ലാര്‍ജ് വെള്ളം കുറച്ചുമാത്രം ചേര്‍ത്ത് സ്മോളാക്കിയിട്ട് വായിലേക്ക് കമഴ്ത്തി.. എന്നിട്ട് അടുക്കളയില്‍ പോയി അമ്മ കാണാതെ ഒരു കഷണം വറുത്ത മീന്‍ അടിച്ചുമാറ്റി.




 പെട്ടെന്നാണ്‌ മാത്തപ്പന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും ഭാരമുള്ള എന്തോ സാധനം വീഴുന്ന ശബ്ദവും കൂടെ ഒരു നിലവിളിയും കേട്ടത്...നിലവിളിയുടെ സ്രോതസ്സ് ഒറോത ചെടത്തിയാനെന്നു എനിക്ക് മനസ്സിലായി..ഫെനിയടിച്ചു പൂസ്സായ ശേഷം അതിവേഗം വീട്ടിലോട്ടു പോയ മാത്തപ്പന്‍ ചേട്ടന്‍ ഒറോത ചേടത്തിയെ എടുത്ത്‌ പുറത്തേക്ക് ബഹുദൂരം എറിഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു..ഞാനും അമ്മയും ഉടന്‍തന്നെ മാത്തപ്പന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക്‌ പുറപ്പെട്ടു..




അവിടെ വീടിനു പുറകില്‍ നില്‍കുന്ന വലിയൊരു പ്ലാവിന്റെ ചുവട്ടില്‍ മാത്തപ്പന്‍ ചേട്ടന്‍ വീണു കിടക്കുന്നു..അടുത്ത്‌ തന്നെ സയാമീസ് ഇരട്ടയെപ്പോലെ മാത്തപ്പന്‍ ചേട്ടന്റെ അതെ വലിപ്പമുള്ള ഒരു ചക്കയും കിടപ്പുണ്ട്.. കിടപ്പ് കണ്ടിട്ട് ഭൂമിയില്‍ ആദ്യം ലാണ്ട് ചെയ്തത് മാത്തപ്പന്‍ ചേട്ടനാണെന്നും പുറകെ വന്ന ചക്ക അദ്ദേഹത്തിന്റെ പുറത്താണ് ലാണ്ട് ചെയ്തതെന്നുമുള്ള സത്യം എനിക്ക് മനസ്സിലായി..ഞാനും ഒറോത ചേച്ചിയും ചേര്‍ന്ന് വീണു കിടക്കുന്ന മാത്തപ്പന്‍ ചേട്ടനെ എടുത്ത്‌ വീട്ടിലെത്തിച്ചു. ഭാഗ്യത്തിന് അവിടവിടെ അല്പം തൊലിപോയി എന്നല്ലാതെ മാത്തപ്പന്‍ ചേട്ടന്റെ ദിവ്യശരീരത്തില്‍ മറ്റു കുഴപ്പങ്ങളൊന്നും പറ്റിയിരുന്നില്ല. പക്ഷെ ചെറുപ്പത്തില്‍ സ്കൂളില്‍ പോകുന്ന സമയത്ത് മരം കയറ്റം ഒരു ശീലമാക്കി, പലവിധ മരങ്ങളില്‍ കയറി പരീക്ഷങ്ങള്‍ നടത്തി വിജയശ്രീ ലാളിതനായിട്ടുള്ള മാത്തപ്പന്‍ ചേട്ടന്‍ സ്വന്തം പറമ്പില്‍ എന്നും കയറാറുള്ള പ്ലാവില്‍നിന്നും വീണതെങ്ങനെ എന്നുള്ള ചോദ്യം ഞാന്‍ ആദ്യം എന്നോട്തന്നെയും പിന്നെ സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒറോത ചേടത്തിയോടും ചോദിച്ചു...


സംഭവത്തിന്റെ വിവരണം ഒറോത ചേച്ചിയുടെ വാക്കുകളില്‍. ........."എന്തോ പറയാനാ..ഈ മനുഷേനോട് ഒരു ചക്കയിടാന്‍ പറഞ്ഞതാ...പഴുത്ത ചക്കയായത് കൊണ്ട് കയറേക്കെട്ടി ഇറക്കാന്‍ പറഞ്ഞപ്പം അങ്ങേരു കയറും കൊണ്ട് കേറിയതാ..ഇച്ചിരെ കഴിഞ്ഞപ്പം ദേ അങ്ങേരും ചക്കേം കൂടെ താഴെക്കിടക്കുന്നു... " ഒറോത ചേടത്തി വലിയവായില്‍ ഒന്നുകൂടി കരഞ്ഞിട്ടു വീണിതയ്യോ കിടക്കുന്നു ധരണിയില്‍ കോണകമണിഞ്ഞയ്യോ ശിവ ശിവ എന്ന മട്ടില്‍ കണ്ണുമടച്ചു കിടക്കുന്ന പ്രിയതമന്റെ ശരീരത്തിലെ പൊടി മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു..



 അപ്പോള്‍ മാത്തപ്പന്‍ ചേട്ടന്‍ വീഴാന്‍ കാരണം ഞാന്‍ കൊടുത്ത ഫെനിയാണ് എന്നെനിക്കു ഉറപ്പായി...ഒറോതചേച്ചി അറിഞ്ഞാല്‍ ഉണ്ടാകാവുന്ന പുകിലുകളെക്കുരിച്ചോര്‍ത്തപ്പോള്‍ ഞാന്‍ കുടിച്ച ഫെനിയുടെ വിറ്റാമിന്‍ മുഴുവന്‍ ഇറങ്ങിപ്പോയതുപോലെ എനിക്ക് തോന്നി..ഫെനിയുടെ ശക്തിയാല്‍ പ്ലാവിന്റെ മുകളിന്‍ നിന്നും ബൈ എയര്‍ താഴെയെത്തിയ മാത്തപ്പന്‍ ചേട്ടനെ ഞാന്‍ ദയനീയമായി നോക്കി... 


പക്ഷെ എന്‍റെ ഫെനിയല്ല മാത്തപ്പന്‍ ചേട്ടന്റെ വീഴ്ചക്ക് ഉത്തരവാദിയെന്നു അധികം താമസിക്കാതെ വെളിപ്പെട്ടു...പഴുത്ത ചക്ക കയറില്‍ കെട്ടി ഇറക്കാന്‍ കയറുമായി പ്ലാവില്‍ കയറിയ മാത്തപ്പന്‍ ചേട്ടന്‍ കയറാനുള്ള സൌകര്യത്തിനും കയറുന്ന വഴി കയര്‍ കൈവിട്ടു പോകാതിരിക്കാനുമായി അതിന്റെ ഒരറ്റം സ്വശരീരത്തില്‍ ബന്ധിച്ചുകൊണ്ടാണ് കയറിയത്. ...സ്വതവേ അല്പം സ്പീട് കൂടുതലുള്ള മാത്തപ്പന്‍ ചേട്ടന്‍ മുകളിലെത്തിയതും ചക്ക കയറിന്‍റെ മറ്റേ അറ്റത്തു കെട്ടിയ ശേഷം സ്പീഡ് ഒട്ടും കുറയാതെ ഒരു വെട്ടുകൊടുത്തു..അതോടെ ചക്ക അതിവേഗം താഴോട്ട് പോന്നു....കൂടെ കയറിന്‍റെ മറ്റേ അറ്റത്തുള്ള മാത്തപ്പന്‍ ചേട്ടനും.!!!!